...

9 views

കൊളവി
പിള്ളേച്ചനെ കൊളവി കുത്തി!! 
സുബീഷിന്റെ ക്ഷൗരക്കടയിൽ പറ്റവെട്ടാൻ ക്യൂവിലിരിക്കുമ്പോഴാണ് സംഗതി. കഴുത്തിലെ കരോട്ടിട് ആർട്ടറിയിലായിരുന്നു കുത്ത്. തൊലിപ്പുറത്തുണ്ടായ നീർവീക്കം കണ്ട് ചേച്ചി കൊറേ നിർബ്ബന്ധിച്ചതാ ആ മേൽക്കുന്നിലെ മേനോൻ ഡോക്ടറെ ഒന്നു കാണിക്കാൻ.അതെങ്ങനെ, പിള്ളേച്ചന് പണ്ടേ ഉള്ളതല്ലേ ഈ തോന്നിയവാസം. വൈദ്യരും വേണ്ട ഒരു ഡോക്കിട്ടറും വേണ്ടാത്രേ..
കുത്തിന്‍റെ പിറ്റേന്ന് ഛർദിച്ചു. മൂന്നിന്‍റന്നു പറമ്പില് കൊഴഞ്ഞുവീണു.
ധാ കിടക്കുന്നു...
മതിലുചാടിവന്ന അയൽവാസികൾ, ശവം പൊക്കിയെടുത്തു തിണ്ണയിൽ കിടത്തി, കുശലം പറഞ്ഞു ബീഡിക്കുറ്റികൾ ചവിട്ടിയരച്ചു പിരിഞ്ഞു.
സമയവും സന്ദർഭവും നോക്കി ചിതയിൽ കിടത്തി കൊള്ളികൾ കൊളുത്താൻ തുടങ്ങിയപ്പോൾ, പിള്ളേച്ചൻ ചാടിയെണീറ്റു. ഉറക്കച്ചടവുണ്ടായിരുന്നെങ്കിലും, വളഞ്ഞ മുതുകിൽ ഒട്ടിക്കിടന്ന പുതുചിറകുകൾ വീശി പറന്നുപൊങ്ങി. നിയന്ത്രണം വിട്ടു അവിടെയും ഇവിടെയും ചെന്നിടിച്ചു. വരിക്കയും കൂഴയും, മൂവാണ്ടനും കിളിച്ചുണ്ടനും നിലംപതിച്ചു. കുട്ടികളും വൃദ്ധരും ആക്രാന്തം മൂത്ത് പരക്കം പാഞ്ഞു.
രണ്ടര മണിക്കൂർ നീണ്ടുനിന്ന പ്രാക്ടീസിനൊടുവിൽ, ആളുകൾ നോക്കിനിൽക്കെ, പിള്ളേച്ചൻ ആകാശത്തിലെവിടെയോ ഒളിച്ചു. അങ്ങനെ പുള്ളി, പിന്നീടൊരു ഫിക്ഷൻ ആയി മാറി.

© WIRELESSBRAIN