...

1 views

ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ ഭാഗം 3
ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ
ഭാഗം 3
കൂണുകളുടെ കൂടാരത്തിൽ
.........................................................

രാത്രിയിൽ നന്നായി മഴ പെയ്തിരുന്നു. രാവിലെ മുറ്റത്തിറങ്ങി തൊടിയിലേക്ക്
കണ്ണോടിക്കുമ്പോഴാണ്, വെള്ളക്കുടപോലെ വിടർന്നു നിൽക്കുന്ന പാവക്കൂണുകളെ കണ്ടത്. കൂണുകളെപ്പറ്റി
സയൻസ് പുസതകത്തിൽ പഠിച്ചിട്ടുണ്ട്.
ഹരിതകമില്ലാത്ത സസ്യവർഗമാണവർ.
പൂക്കളും പഴങ്ങളും കായ്കളുമില്ല. കുടയുടെ അടിയിലുള്ള നേർത്ത അടുക്കുകളിലെ ഞൊറികൾപോലുള്ള
പെട്ടികളിലാണ് പൊടിപോലുള്ള വിത്തുകൾ (spores) ഉത്പ്പാദിപ്പിക്കപ്പെടുന്നത്. കൂണുകളെ കണ്ടപ്പോൾ ഉണ്ണിക്കുട്ടന് വലിയ കൗതുകം തോന്നി.കൂണുകളോടു ചോദിച്ചു:-
"ചങ്ങാതിമാരെ, ഇന്നെന്താ പെട്ടെന്നൊരു വരവ്? ഇത്രയും നാൾ എവിടെ ഒളിച്ചിരിക്കുകയായിരുന്നു?"

കൂണുകൾ പറഞ്ഞു:- " ഞങ്ങൾ ഈ മരത്തടിക്കുള്ളിലുണ്ടായിരുന്നു. ഈ മരശരീരത്തെ ജീർണിപ്പിച്ച് രസം ഊറ്റി കുടിക്കുന്നവരാ ഞങ്ങൾ."

"അതെന്താ ചത്തതും ചീഞ്ഞതും മാത്രമാണോ നിങ്ങളുടെ ഭക്ഷണം?"

"അതെ, ജീവനില്ലാത്തവയെ ജീർണിപ്പിച്ച് ഭൂമിയെ ശുദ്ധീകരിക്കാനാണ് ഞങ്ങൾക്ക് നിയോഗം. അതിനാൽ സൃഷ്ടാവ് ഞങ്ങൾക്ക് ഹരിതകം തന്നില്ല."

"അതെന്താ?"

"ഹരിതകം കിട്ടിയാൽ ഞങ്ങളും ശവം തിന്നാതെ, സൂര്യപ്കാശം ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കിയാലോ, എന്നു വിചാരിച്ചു കാണും. അപ്പോൾ ശവശരീരങ്ങൾ അഴുകാതെ കുന്നുകൂടില്ലേ?"

"ശരിയാ, ശരിക്കും പ്രകൃതിയുടെ ശുദ്ധീകരണ ജോലിക്കാരാ നിങ്ങൾ. നിങ്ങളേതു വർഗക്കാരാ?"

" ഞങ്ങൾ ജീവലോകത്തിലെ 'ഫംഗസ്സുകൾ' (Fungi) എന്ന പൂപ്പൽ വർഗമാ. ചത്തതിനെ ഭക്ഷിക്കുന്നതുകൊണ്ട് 'സാപ്രോഫൈറ്റുകൾ' എന്നും വിളിക്കും."

"നല്ല രസമുള്ള പേരുകൾ."

"നിങ്ങളുടെ പൂക്കൾ ഏതു നിറത്തിലാ?"

"ഞങ്ങൾക്ക് പൂക്കളില്ല. ഞങ്ങളുടെ വിത്തുകൾ ചെറിയ പൊടികളാണ്(spores). അവ ഈ കുടകളുടെ അടിയിലുള്ള സ്പൊറാഞ്ജിയത്തിൽ നിർമിക്കപ്പെടുന്നു.
കാറ്റിലൂടെ പറന്ന് സ്പോറുകൾ അകലെപ്പോയി വീഴുന്നു. ഉചിതമായ പ്രതലത്തിൽ വീണാൽ മുളച്ചുപടർന്ന് നാരുകളുടെ (മൈസീലിയ) ഒരു വലതന്നെ
ഉണ്ടാക്കുന്നു. ഈ നാരുകളിൽ നിന്നൊഴുകുന്ന രാസാഗ്നിയാണ് ശവശരീരങ്ങളെ ദ്രവിപ്പിക്കുന്നത്."

"വിചിത്രമായിരിക്കുന്നു."

"ഉണ്ണിക്കുട്ടാ മറ്റൊരുകാര്യം. മനുഷ്യർ ഞങ്ങളെ തിന്നാറുണ്ട്. പല കൂണുകളും മാരകമായ വിഷമുള്ളതാണ്. പ്രത്യേകിച്ച് രാത്രിയിൽ വളരുന്നവ."

"വളരെ ഉപകാരം, നാളെ കാണാം."

"ഉണ്ണീ, നാളെ ഞങ്ങളുണ്ടാവില്ല. ഒരു ദിവസത്തിൽ കുറവാണ് ഞങ്ങളുടെ ജീവിതകാലം. നാളെ ചിലപ്പോൾ. ഞങ്ങളുടെ ഇളം തലമുറക്കാർ ഇവിടെ
വളർന്നേക്കാം."

"കഷ്ടമാണല്ലോ, നിങ്ങളെ കാണാൻ നല്ല ചന്തമുണ്ടായിരുന്നു."

" സന്തോഷം ഉണ്ണിക്കുട്ടാ നിന്റെ നല്ല വാക്കുകൾക്ക്. ഞങ്ങളെപ്പറ്റിയും മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കണേ."

"തീർച്ചയായും, ബൈ."

(തുടരും...)














© Rajendran Thriveni