...

4 views

ഭാഗം 16 കൊച്ചി പുകയുന്നു
മ ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ.
ഭാഗം 16

മാർച്ച് മാസം തുടങ്ങിയതെയുള്ളു. ചുട്ടു പൊള്ളുന്ന ചൂട്. ചൂടു കൂടി ആളുകൾ അവശരാവുന്നു, പൊള്ളലേൽക്കുന്നു, ശരീരവേദന അനുഭവപ്പെടുന്നു, ക്ഷീണിക്കുന്നു. പച്ചപ്പുല്ലൊക്കെ ഉണങ്ങി വരണ്ടു. എല്ലവരും ചൂടുകൂടുന്ന 11 മണിമുതൽ 3 മണിവരെ വീടിനുള്ളിൽ കഴിയുകയാണ്.

ഉണ്ണിക്കുട്ടന് ഫാനും കൂളറും ഏസിയും അത്ര പിടിക്കുന്നില്ല. പ്രകൃതിയൊരുക്കിയ സ്വാഭാവിക കുളിരാണ് ഉണ്ണിക്കുട്ടനിഷ്ടം. ആ കുളിര് ആഞ്ഞിലിച്ചോട്ടിലുണ്ട്. എത്ര വലിയ വേനലു വന്നാലും കുളിരിനും ഇളം കാറ്റിനും ആഞ്ഞിലിച്ചോട്ടിൽ ചെന്നാൽ മതി. അടുത്തടുത്ത് തലയുയർത്തി നില്ക്കുന്ന രണ്ടു മൂന്ന് ആഞ്ഞിലികൾ.
ആവയുടെ ഇടയിൽ ഇരിക്കാനും കളിക്കാനും എന്തു രസം! വീട്ടു മുറ്റത്തെ പ്രകൃതിയുടെ കൂളർ!

ഏതു വേനലിലും ആഞ്ഞിലിയിൽ പച്ചിലകളുണ്ടാവും. തണലും കുളിരും ധാരാളം ലഭിക്കും. ആരും നട്ടു വളർത്താതെ, ആരും വെള്ളമൊഴിക്കാതെ പരനന്മക്കായി വളർന്നു നില്ക്കുന്ന കാട്ടു മരങ്ങൾ. അണ്ണാനും കിളികളും ആഞ്ഞിലിക്കാ തിന്ന് കലപില കൂട്ടുന്നത് കേൾക്കാനെന്തു സുഖം!

ഉണ്ണിക്കുട്ടന്, മുത്തശ്ശിയെപ്പോലെയാണ് ആഞ്ഞിലി. അവൻ ആനിമുത്തശ്ശി, എന്നാണ് വിളിക്കാറ്. ഉച്ച വെയിലിന് ചൂടു പിടിച്ചപ്പോൾ ഉണ്ണിക്കുട്ടൻ ആനി മുത്തശ്ശിയുടെ തണലിലേക്കു നടന്നു.
അയൽപക്കത്തെ കൂട്ടുകാരും എത്തിയിട്ടുണ്ടാവും. മുത്തശ്ശി വിളിച്ചു:

" ഉണ്ണീ, ഒന്നു വേഗം വാ... എത്ര നേരമായി ഈ ചെക്കനെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട്?"

"എന്താ മുത്തശ്ശി, പ്രത്യേകിച്ച് നോക്കിയിരിക്കാൻ?"

"അതേ, ഇന്നു രാവിലെ ടീവിയിൽ വാർത്ത വായിക്കുന്നതു കേട്ടു, കൊച്ചി മുഴുവൻ പുകപടലത്തിന്റെ ഉള്ളിലാണെന്ന്. മാലിന്യത്തിന് തീ പിടിച്ചു, അത് ദിവസങ്ങളായി കത്തിയെരിയുന്നു എന്നൊക്കെ. അതിന്റെ കാര്യമൊക്കെ
നീയൊന്ന് വിശദമായി പറഞ്ഞേ."

"പറയാം മുത്തശ്ശി, കൊച്ചി നഗരത്തിലെ ചപ്പുചവറുകളു. മാലിന്യങ്ങളും കൊണ്ടു വന്നിടുന്നത് ഇൻഫോപാർക്കിന്റെ തെക്കു പടിഞ്ഞാറായ് കായലിനും കടബ്രയാറിനും ഇടയിലുള്ള വിസ്തൃതമായ പാടശേഖരത്തിലാണ്. മാലിന്യം കുമിഞ്ഞ്
മൊട്ടക്കുന്നുകൾ രൂപംകൊണ്ടതുപോലെ തോന്നും. ജൈവപദാർഥങ്ങൾ വായുവിന്റെ അസാന്നിധ്യത്തിൽ ജീർണിച്ചപ്പോൾ, മീഥൈൻ വാതകം ഉണ്ടായി. പ്ളാസ്റ്റിക് പോലുള്ള മാലിന്യ ശകലങ്ങൾ കാറ്റിൽ അലഞ്ഞുരഞ്ഞ് ചാർജ് ചെയ്യപ്പെട്ടിരിക്കാം. അതിൽ നിന്നുണ്ടായ സ്പാർക്ക് മീഥൈനെ കത്തിച്ചിരിക്കും.ചൂടു കൂടിയപ്പോൾ അതു കത്തിപ്പടർന്നു. മലപോലെ കിടക്കുന്ന മാലിന്യത്തിന്റെ അടിയിലേക്കു പടർന്ന തീയണയ്ക്കാൻ കൊച്ചിയിലെ ഫയർ എൻജിനുകൾ ഒന്നിച്ചു നിന്ന്, ദിവസങ്ങളോളം വെള്ളം ചീറ്റിയിട്ടും കഴിയുന്നില്ല. ചുരുളുകളായി ഉയരുന്ന പുക കൊച്ചിക്കു മുകളിൽ പരക്കുന്നു. കാറ്റിന്റെ ദിശ മാറുന്നതനുസരിച്ച് പുകയും ദിശമാറ്റിക്കൊണ്ടിരിക്കും. നഗരം ശ്വാസം മുട്ടിക്കഴിയുകയാണ്."

"അയ്യയ്യോ, എന്താ ഈ കേൾക്കണത്? എന്റെ കുടുംബക്കാർ ആ 'ഹിൽപാലസ്' സമീപത്തുണ്ട്. ഞങ്ങൾ മരങ്ങൾക്ക് പുക പ്രശ്നമല്ലെങ്കിലും സൂര്യപ്രകാശം കുറയുന്നത് പ്രകാശസംശ്ലേഷണം വഴി വായു ശുദ്ധമാക്കുന്നതിനെ തടയും. അതുമാത്രമല്ല, മരങ്ങളിൽ കൂടുകെട്ടിയ പക്ഷികളും ജന്തുക്കളും വിഷമിക്കും."

" മുത്തശ്ശീ, ഇതാണ് കർമ ഫലം. മാലിന്യം വലിച്ചെറിയുന്ന പാപത്തിന്റെ ഫലം."

"ശരിയാ, മോനെ."

"മുത്തശ്ശീ, ഈ വലിയ വേനലിലും നിങ്ങൾക്കെവിടെനിന്നാ വെള്ളം കിട്ടുന്നത്?"
"അതോ, മണ്ണിന്റടിയിൽനിന്ന്. പണ്ടൊക്കെ മണ്ണിന്റെ മുകളറ്റംവരെ വെള്ളം നിറഞ്ഞു കിടന്നിരുന്നു. ഇപ്പോൾ ആ ജലവിതാനം ഒത്തിരി താഴ്ന്നു പോയിരിക്കുന്നു. ഓരോ വർഷവും അത് താഴ്ന്നുകൊണ്ടിരിക്കുകയാ. എന്നാലും ദൈവം ഞങ്ങൾക്ക് ആഴത്തിൽ വളരുന്ന തായ് വേര് തന്നിട്ടുണ്ട്. ആ വേര് വെള്ളം കിട്ടുന്നിടം വരെ ആഴ്ന്നിറങ്ങും."

"അപ്പോൾ നിങ്ങൾ നില്ക്കുന്നതിന്റെ അടിയിൽ വെള്ളമുണ്ടാവുമല്ലേ?"

"ഉണ്ടാവും കുട്ടാ! ആഞ്ഞിലികൾ ഭൂഗർഭജലം ചൂണ്ടിക്കാണിക്കുന്ന അടയാളങ്ങളാണ്. ഞങ്ങളെപ്പോലെ പ്ലാവിനും മാവിനും തായ് വേരിറക്കി വെള്ളം വലിച്ചെടുക്കാനുള്ള കഴിവുണ്ട്.
അന്തരീക്ഷം തണുപ്പിക്കാനും കഴിവുണ്ട്.
പക്ഷേ, മനുഷ്യന് ഞങ്ങളെ വേണ്ട, മാവും പ്ലാവും ആഞ്ഞിലിയും ഒക്കെ വെട്ടിക്കള യുകയല്ലേ? വികസനം പറഞ്ഞ് ഞങ്ങളുടെ വംശനാശം വരുത്തുകയല്ലേ?"

"ശരിയാ മുത്തശ്ശി. മുത്തശ്ശിയുടെ കണ്ണു നിറയുന്നല്ലോ!"

"ഉണ്ണിക്കുട്ടാ, നിന്നെപ്പോലുള്ള മിടുക്കന്മാരുവേണം ഈ തകർത്തതിനെയെല്ലാം പുനർസൃസ്ടിക്കുവാൻ. നിങ്ങളിലാണ് ഞങ്ങളുടെ പ്രതീക്ഷ!"

..........................













© Rajendran Thriveni